കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും കുടുംബവും മരിച്ച നിലയിൽ. ഝാർഖണ്ഡ് സ്വദേശിയായ സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി, അമ്മ ശകുന്തള എന്നിവരാണ് മരിച്ചത്.
മരണപ്പെട്ട മനീഷ് ഒരാഴ്ച ലീവിൽ ആയിരുന്നു. ലീവ് കഴിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടിട്ടും കാണാത്തതിനെത്തുടർന്ന് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്. വീടിന് അകത്തുനിന്നു രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്ത് ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇത് മനീഷിന്‍റെ സഹോദരി ശാലിനിയായിരുന്നു.
മനീഷിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മ ശകുന്തള കട്ടിലിൽ മരിച്ച നിലയിലും ആയിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇതിനുള്ള കാരണങ്ങൾ വ്യക്തമായിട്ടില്ല.