മരിച്ച കൗൺസിലർ അനിൽ കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ, അദ്ദേഹം പ്രസിഡന്‍റായിരുന്ന സഹകരണ സംഘത്തിനു പൊലീസ് നോട്ടീസയച്ചു. ഡയറക്റ്റർ ബോർഡിലെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടാണ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
15 വർഷത്തോളം അനിൽ കുമാർ പ്രസിഡന്‍റായിരുന്ന സ്ഥാപനമാണ് വലിയശാല ടൂർ സൊസൈറ്റി. ഇവിടെ ആറു കോടിയോളം രൂപയുടെ ബാധ്യതയാണുളളത്. പണം ആവശ്യപ്പെട്ട് നിഷേപകർ എത്തിയതോടെ അനിൽ വലിയ മാനസിക സംഘർത്തിലായിരുന്നു.
ഒപ്പം സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ സ്ഥാപനത്തിൽ വൻ ക്രമക്കേടും സ്ഥാപനം സാമ്പത്തിക തകർച്ചയിലുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തൽ. അന്വേഷണം കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനു കൈമാറിയിട്ടുണ്ട്.
സെപ്റ്റംബർ 22നാണ് തിരുമല കൗൺസിലർ അനിൽ കുമാർ (52) ഓഫിസിനുളളിൽ തൂങ്ങി മരിച്ചത്. ബിജെപിക്കെതിരേ എഴുതിയ ആത്മഹത്യാ കുറിപ്പും ഓഫിസിൽ നിന്ന് കണ്ടെത്തിരുന്നു. അനിൽ കുമാർ നേതൃത്വം നൽകിയ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.