ആനന്ദ് തമ്പി, രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് ജീവനൊടുക്കിയ ബിജെപി പ്രവർത്തകൻ ആനന്ദ് തമ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി നേതാക്കൾ. ആനന്ദിന്‍റെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജില്ലാ അധ‍്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്‍റെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആനന്ദിനെ തനിക്ക് വ‍്യക്തിപരമായി അറിയില്ലെന്ന് ബിജെപി നേതാവ് വി.വി. രാജേഷ് പ്രതികരിച്ചു. പുറത്തുവന്ന കാര‍്യങ്ങൾ പരിശോധിക്കുമെന്നയിരുന്നു വി. മുരളീധരൻ പറഞ്ഞത്. ആർഎസ്എസ്- ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുമോയെന്ന് മുരളീധരൻ മാധ‍്യമങ്ങളോട് ചോദിച്ചു.
ബിജെപി നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് ജീവനൊടുക്കിയത്. ആർഎസ്എസ്- ബിജെപി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നുമായിരുന്നു ആനന്ദിന്‍റെ കുറിപ്പിൽ പറഞ്ഞിരുന്നത്.