"റിസർവോയർ തകർക്കും"; മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ പരിശോധന നടത്തി പൊലീസ്. റിസർവോയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇമെയിലിനെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
130 വർഷം പഴക്കമുള്ള അണക്കെട്ട് തകരാൻ സാധ്യതയുണ്ടെന്നും മറ്റൊരു അണക്കെട്ട നിർമിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും എൻഡിഎംഎ യ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. അതേ ദിവസം തന്നെയാണ് ഡാമിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതും.
തൃശൂർ ജില്ലാ കളക്റ്ററേറ്റിന്‍റെ മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ അണക്കെട്ടിന്‍റെ പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1895 ൽ നിർമിച്ച അണക്കെട്ട് കേരളത്തിലാണെങ്കിലും തമിഴ്നാടിനാണ് ഉടമസ്ഥാവകാശം.