മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാൽ പിഴയുടെ നാലിലൊന്ന് പാരിതോഷികം
Freepik.com
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് തെളിവുകളോടെ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം വർധിപ്പിച്ചു. പിഴത്തുകയുടെ നാലിലൊന്നായാണ് പാരിതോഷികം ഉയർത്തിയതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. പരമാവധി 2500 രൂപ എന്നതായിരുന്നു നിലവിലെ പരിധി.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യം. തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും പാരിതോഷികം ലഭിക്കുന്നെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.
ഹരിതകർമ സേനാംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, എസ്പിസി കേഡറ്റുകൾ, കോളെജ് വിദ്യാർഥികൾ തുടങ്ങി എല്ലാവരെയും നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമാക്കണം. 9446700800 എന്ന വാട്ട്സാപ്പ് നമ്പറിൽ കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇത് കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്റ്ററേറ്റിൽ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ 8,674 പരാതികൾ
മാലിന്യം വലിച്ചെറിയുന്നതും പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8,674 പരാതികളാണ് ഇതുവരെ വാട്ട്സാപ്പ് നമ്പരിൽ ലഭിച്ചത്. കൃത്യമായ വിവരങ്ങൾ സഹിതം ലഭിച്ച 5361 പരാതികൾ സ്വീകരിച്ചു. ഇതിൽ 4525 കേസുകളിലും മാലിന്യം നീക്കം ചെയ്യുന്നത് അടക്കമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തെളിവുകളുകൾ ഉൾപ്പെടെ ലഭിച്ച 439 കേസുകളിൽ കുറ്റക്കാർക്ക് 33.5 ലക്ഷം രൂപ പിഴ ചുമത്തി. വാട്ട്സാപ്പിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 31 പേർക്കെതിരേ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.
ഏറ്റവുമധികം പരാതികൾ റിപ്പോർട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. കുറവ് വയനാട് ജില്ലയിൽ.
പിഴത്തുക 50,000 രൂപ വരെ
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ നിലവിൽ 5000 രൂപ വരെയാണ് പിഴ.
മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 5000 മുതൽ 50,000 വരെ പിഴ ചുമത്തും. ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
നിരോധിത പ്ലാസ്റ്റിക് വിൽപ്പനയ്ക്ക് 10,000 മുതൽ 50,000 വരെയാണ് പിഴ ശിക്ഷ.
മാലിന്യമോ വിസർജ്യ വസ്തുവോ കടത്തിയാൽ വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.