മലപ്പുറം: പകുതി വില സ്കൂട്ടർ തട്ടിപ്പിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരേ പൊലീസ് കേസെടുത്തു. സന്നദ്ധ സംഘടന നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്. ഇംപ്ലിമെന്‍റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്‍റെ പ്രസിഡന്‍റ് നൽകിയ പരാതിയിൽ ഭാരതിയ ന‍്യായ സംഹിത 318 (4), 3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ മൂന്നാം പ്രതിയാണ് സി.എൻ. രാമചന്ദ്രൻ. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറും അനന്തു കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികൾ. എന്നാൽ സഹായം നൽകുന്ന സംഘടനയായതുകൊണ്ടാണ് എൻജിഒ ഫെഡറേഷന്‍റെ ഉപദേശക സ്ഥാനം സ്വീകരിച്ചതെന്നാണ് രാമചന്ദ്രന്‍റെ പ്രതികരണം.
ഉപദേശകനായി തന്നെ ആനന്ദകുമാറാണ് ക്ഷണിച്ചതെന്നും സ്കൂട്ടറിനായി പണം പിരിക്കുന്നതായി അറിഞ്ഞപ്പോൾ തന്‍റെ പേര് ഉപദേശക സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആനന്ദ കുമാറിനോട് പറഞ്ഞിരുന്നുവെന്നും സി.എൻ. രാമചന്ദ്രൻ പ്രതികരിച്ചു. വിരമിച്ച ജഡ്ജിയെ ഉപദേശകനാക്കി വിശ്വാസം നേടിയെടുക്കാമെന്ന് തട്ടിപ്പുസംഘം കരുതിയിട്ടുണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.