ഷിബു ബേബി ജോൺ
തിരുവനന്തപുരം: ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസ്. കുമാരപുരം സ്വദേശി അലക്സിന്‍റെ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് പൊലീസാണ് കേസെടുത്തത്.
ഷിബു ബേബി ജോണിന്‍റേയും കുടുംബത്തിന്‍റേയും പേരിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. നിര്‍മാണ കമ്പനിയായ ആന്‍ഡ ഷിബു ബേബി ജോണിന്‍റെ കുടുംബത്തിന്‍റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലുള്ള സ്ഥലത്ത് നിര്‍മിക്കാനിരുന്ന ഫ്‌ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.
ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്‌സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്‍റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്. എന്നാൽ 5 വര്‍ഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്‌സ് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.