ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ തുണിക്കഷ്ണം തുന്നിക്കെട്ടി; വീണ്ടും ചികിത്സാ പിഴവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് പരാതി. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടിയെന്നും ഇതേത്തുടര്‍ന്ന് മുറിവ് ഉണങ്ങാതെ പഴുത്തെന്നും പറഞ്ഞ് മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പനി ബാധിച്ചാണ് ഡിസംബര്‍ രണ്ടിന് ഷീബ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിറ്റേദിവസം വയറുവേദനയുണ്ടായി. സ്‌കാനിങ്ങിനുശേഷം അപ്പെന്‍ഡിസൈറ്റിസിന് ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്റ്റർ പറഞ്ഞു.
ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസത്തോളം വയറുവേദന തുടര്‍ന്നു. മുറിവിന്‍റെ ഭാഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറില്‍ തുന്നിക്കെട്ടിയതായി കണ്ടെത്തിയത്. വീണ്ടും ഓപ്പറേഷൻ നടത്തി തുണിക്കഷണം പുറത്തെടുക്കുകയായിരുന്നു. അതേസമയം, എങ്ങനെയാണ് ഷീബയുടെ വയറില്‍ തുണിക്കഷണം അകപ്പെട്ടതെന്ന് വ്യക്തമല്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതരുടെ വിശദീകരണം.