'മുഖ്യമന്ത്രി ചർച്ച' തുടരുന്നു; കെപിസിസി മുൻ അധ്യക്ഷന്മാർ ഡൽഹിയിലേക്ക്
ന്യൂഡൽഹി: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നു. വിഷയത്തിൽ പരിഹാരം കാണുന്നതിനായി കെപിസിസി മുൻഅധ്യക്ഷന്മാരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. വി.എം. സുധീരൻ, മുല്ലപ്പള്ളി, രാമചന്ദ്രൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ഹൈക്കമാൻഡ് ചർച്ചയ്ക്കു വേണ്ടി വിളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന കെ.സി. വേണുഗോപാലിനെയാണ് ഭൂരിപക്ഷം വരുന്ന എംഎൽഎമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ നിർദേശം പ്രകാരം കെപിസിസി മുൻ അധ്യക്ഷന്മാരുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് തയാറായിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ അതു ഘടകകക്ഷികളെ ഉൾപ്പെടെ ബോധിപ്പിക്കേണ്ടതുണ്ട്.
അതിന്‍റെ ഭാഗമായാണ് വിപുലമായി ചർച്ച നടത്തുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് രണ്ടു ദിവസം കൂടിയെടുക്കുമെന്നാണ് സൂചനകൾ. എംഎൽഎമാർ കെ.സി. വേണുഗോപാലിന് പിന്തുണ നൽകുമ്പോൾ ജനപിന്തുണ വി.ഡി. സതീശനിലേക്കാണ് നീളുന്നത്. ഇതാണ് ഹൈക്കമാൻഡിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ തമ്മിൽ ചർച്ച നടത്തി.