മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഡിഎ കുടിശിക അനുവദിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരിൽ വാട്‌സാപ്പ് സന്ദേശം എത്തിയതിൽ വിവാദം. ഓരോ ജീവനക്കാരെയും പേര് പറഞ്ഞ് അഭിസംബോധന ചെയ്താണ് സന്ദേശം വന്നിരിക്കുന്നത്. സ്പാർക്കിൽ നിന്ന് ജീവനക്കാരുടെ ഡേറ്റ ചോർത്തിയാണ് സന്ദേശമെന്ന ആക്ഷേപവുമായി എന്‍ജിഒ അസോസിയേഷന്‍രംഗത്തെത്തി. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സര്‍ക്കാര്‍ പൂര്‍ണമായും അനുവദിച്ചിരിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ആകെ ഡിഎ 35 ശതമാനമായി വര്‍ധിപ്പിച്ചു. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച മൂന്ന് ശതമാനം ഡിഎയും ഏപ്രിലിലെ ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10 ശതമാനം ഡിഎയും നിങ്ങളുടെ കൈകളിലെത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. "സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ച കാര്യവും അറിഞ്ഞിരിക്കുമല്ലോ? ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരും. ഉറപ്പാണ് വാക്ക്' മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിക്കുന്നതിങ്ങനെ.
എന്നാൽ ഡേറ്റ ചോർത്തി മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം അയച്ചത് ചട്ടലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ വ്യക്തിപരമായി സന്ദേശമയച്ചത് അല്‍പ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എ.എം. ജാഫര്‍ഖാനും ജനറല്‍ സെക്രട്ടറി എ.പി.സുനിലും പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സ്പാര്‍ക്കിന് നല്‍കിയിട്ടുള്ള വ്യക്തിഗത ഫോണ്‍ നമ്പര്‍, പേര്, മറ്റു വിവരങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ ഓഫിസ് രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നും അവർ ആരോപിച്ചു.