വൈദ്യുതാഘാതമേറ്റ യുവതിക്ക് ചികിത്സ വൈകി; ഗർഭസ്ഥശിശു മരിച്ചതായി പരാതി
Representative Image
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ യുവതിക്ക് ചികിത്സ വൈകിയതോടെ 2 മാസം വളർച്ചയെത്തിയ ഗർഭസ്ഥശിശു മരിച്ചതായി പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ നജ്‌ലയ്ക്കാണ് കഴിഞ്ഞദിവസം വാഷിങ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
നജ്ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്റ്റർ ഡ്യൂട്ടിയില്ലാത്തതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡോക്റ്റർ നിർദേശിക്കുകയായിരുന്നു. സ്കാൻ ചെയ്യാനുള്ള സൗകര്യം ആശുപത്രിയിലില്ലെന്നും അധികൃതർ അറിയിച്ചു. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധനകളുണ്ടായില്ല.
തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് മൂന്നോടെ മെഡിക്കൽ കോളെജിലെത്തിച്ച നജ്ലയെ പരിശോധനകൾക്കും വീണ്ടും സ്കാനിങ്ങിനും വിധേയമാക്കിയപ്പോഴാണ് ശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സൗത്ത് പൊലീസെത്തി നജ്ലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.