"ഉമ്മൻ ചാണ്ടിയോട് ഗണേഷ് കാണിച്ചത് നെറികേട്, മരിച്ചിട്ടും വേട്ടയാടുന്നു": ഇടപെടാൻ കോൺഗ്രസ്
തിരുവനന്തപുരം: ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺഗ്രസ് നേതൃത്വം. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരേ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ഇതിനെ ശക്തമായി നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി നിൽക്കില്ല. ഗണേഷ് ഉമ്മൻ ചാണ്ടിയോട് നെറികേട് കാണിച്ചെന്നും ഉമ്മൻ ചാണ്ടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും കോൺഗ്രസ് വിമർശിച്ചു.
അവസാന നിമിഷം വരെ ഉമ്മൻ ചാണ്ടി ഗണേഷിനോട് മാന്യതയാണ് കാണിച്ചതെന്നും എന്നാൽ ഗണേഷ് കുമാറിൽ നിന്ന് അതുണ്ടായില്ലെന്നും കോൺഗ്രസ് വിമർശനമുന്നയിച്ചു. തന്‍റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. പിന്നാലെ മറുപടിയുമായി ചാണ്ടി ഉമ്മനും രംഗത്തെത്തി.
അദ്ദേഹം അക്കാര്യം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ എന്നായിരുന്നു പ്രതികരണം. പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിച്ചിട്ട് ആ പരാമർശം തെറ്റായിരുന്നോ എന്ന് ചിന്തിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മരിച്ചുപോയ പിതാവിനെ വിവാദത്തിലേക്ക് കൊണ്ടുപോകാൻ താത്പര്യവുമില്ല. ഗണേഷ് കുമാറിനെ പോലുള്ള ഒരാളിൽ നിന്ന് പ്രതീക്ഷ കാര്യമല്ല ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ സംഭവിച്ചതെന്നത് മാത്രമാണ് താൻ പറഞ്ഞതെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.
കഴിഞ്ഞ ദിവസമാണ് സോളര്‍ കേസില്‍ ഗണേഷ് കുമാര്‍ തന്‍റെ കുടുംബത്തോട് ഇത്രയും ദ്രോഹം ചെയ്യുമെന്നു ഒരിക്കലും വിചാരിച്ചില്ലെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. തന്‍റെ പിതാവും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രത്തോളം ദൃഡമായിരുന്നെന്നും ഗണേഷ് കുമാറിന്‍റെ അമ്മയെ താന്‍ ആന്‍റിയെന്നുമാണ് വിളിക്കാറുള്ളത്. തന്നെ സ്നേഹിച്ചതുപോലെ ഉമ്മന്‍ചാണ്ടി ഗണേഷ്കുമാറിനെ സ്നേഹിച്ചിട്ടും തന്‍റെ കുടുംബത്തോട് ക്രൂരതയാണ് കാട്ടിയത്.