കാസർഗോഡ് വീരമലക്കുന്നിൽ വിള്ളൽ; ആശങ്ക വേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം
വീരമല കുന്ന് - ഫയൽ ചിത്രം
കാസർഗോഡ്: ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളൽ കണ്ടെത്തി. ഡ്രോൺ സർവേയിലാണ് ഒന്നിലധികം വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള സ്ഥലത്താണ് നീളത്തിലും കുത്തനെയുമുള്ള വിള്ളലുകളുള്ളത്.
മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമാണം നടത്തുന്ന മൂന്നാമത്തെ റീച്ചിലുള്ള പ്രദേശമാണ് വീരമലക്കുന്ന്. വ്യാഴാഴ്ച രാവിലെ ജില്ലാ കലക്റ്റർ ഉൾപ്പെടെയുള്ള സംഘം നടത്തിയ ഡ്രോൺ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേവിഞ്ചയിൽ മണ്ണിടിയിൽ കണ്ടെത്തിയതോടെയാണ് ജില്ലാ ഭരണകൂടം സർവേ നടത്തിയത്.
വീരമലക്കുന്നിനു താഴെ മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്നത് വാസ്തവമാണെങ്കിലും, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് അതിതീവ്ര മഴ ലഭിച്ചാൽ കുന്നിൽ നിന്നും മണ്ണ് ഊർന്നു പോരാനുള്ള സാധ്യത വളരെ കൂടുതലാണ്.