തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസിൽ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമർപ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം.
മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ പുതുതായി പ്രതി ചേർത്തു. കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്. രണ്ടും മൂന്നും ഘട്ട കുറ്റപത്രത്തിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ, സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖ, ശിൽപ്പി സന്തോഷ് എന്നവരാണ് അധിക പ്രതികൾ.
മോന്‍സന്‍റെ കൈവശമുള്ളത് പുരാവസ്തുക്കൾ അല്ലെന്നറിഞ്ഞിട്ടും ആളുകളെ അത്തരത്തിൽ ധരിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇവർ പണം കൈപറ്റിയതിനു തെളിവുകളില്ല. തട്ടിപ്പിനു കൂട്ടു നിന്നു എന്നും കുറ്റപത്രത്തിലുണ്ട്. ഇവർക്കെതിരെ വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിപരിക്കുന്നത്. പരാതിക്കാരിൽ നിന്ന് 10 കോടിരൂപയാണ് മോൻസൻ മാവുങ്കൽ തട്ടിയത്. എന്നാൽ 5 കോടി 45 ലക്ഷം രൂപ മോൻസൻ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും മറ്റ് തുക എവിടെ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നും വ്യക്തമാക്കി.
അതേസമയം, പുരാവസ്തു തട്ടിപ്പിൽ അന്വേഷണം അവസാനിച്ചെങ്കിലും മോൻസന് എതിരായ ബലാത്സംഗം കേസിൽ അന്വേഷണം തുടരും.