ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ഉദ‍്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ഉദ‍്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. എന്നാൽ ആരുടെയും പേരെടുത്ത് പറയാതെയാണ് എഫ്ഐഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചോദ‍്യപേപ്പർ മൂല‍്യനിർണയവുമായി ബന്ധപ്പെട്ട് ഡെപ‍്യൂട്ടി സെക്രട്ടറി, ജൂനിയർ സുപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിങ്ങനെ മൂന്ന് ഉദ‍്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഉദ‍്യോഗസ്ഥരെ പ്രതി ചേർത്തിരിക്കുന്നത്.
ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് പിഴവ് സംഭവിച്ചത്. പരീക്ഷയിൽ ഉദ്യോഗാർഥികൾ എഴുതിയ നിരവധി ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ മനഃപൂർവം ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.
പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ഫീസടച്ച് ഉത്തരക്കടലാസിന്‍റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന ക്രമക്കേട് വെളിച്ചത്തുവന്നത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസിൽ മാത്രം ഒമ്പതുമുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയിരുന്നില്ല. ആകെയുള്ള നൂറു മാർക്കിൽ 58 മാർക്കും ഈ ചോദ്യങ്ങൾക്കുള്ളതാണ്. എന്നാൽ, ബാക്കിയുള്ള ചോദ്യങ്ങൾക്ക് മാത്രമാണ് ഉദ്യോഗാർഥിക്ക് മാർക്ക് നൽകിയത്.