കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രൂക്ഷ വിമർശനം. തൃശൂരിൽ വച്ച് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ രീതി ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദനും വി. ജോയിക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമാകാം, എന്നാൽ പഞ്ചായത്ത് അംഗമായ വ‍്യക്തിക്ക് ലോക്കൽ സെക്രട്ടറിയാകാൻ സാധിക്കില്ല എന്നു പറയുന്നത് എന്തു നീതിയാണെന്ന് പ്രതിനിധികൾ ചോദിച്ചു.
കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലന്‍റെ മരപ്പട്ടി പരാമർശത്തിനെതിരേയും വിമർശനമുയർന്നു. കൂടാതെ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെതിരേയും എംഎൽഎ മുകേഷിനെതിരേയും വിമർശനമുണ്ടായി. മുകേഷിനെ സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്നു ചോദിച്ച പ്രതിനിധികൾ, പാർട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലെന്നും വിമർശിച്ചു.
പാർലമെന്‍റ് തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും യോഗത്തിൽ ഉയർന്നു. പ്രകാശ് ജാവദേക്കറെ കണ്ടതുമായി ബന്ധപ്പെട്ട് ഇപി നടത്തിയ വെളിപ്പെടുത്തൽ തിരിച്ചടിയായെന്നും, ഇപിയുടെത് കമ്മ‍്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്നും സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു.
സീതാറാം യെച്ചൂരി മരിച്ചപ്പോൾ പകരം അഖിലേന്ത‍്യാ നേതാവിനെ കണ്ടെത്താൻ കഴിയാത്തതിലും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ദേശീയ തലത്തിൽ സമരങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും പരാമർശമുണ്ടായി.