പത്തനംതിട്ട: അഗ്നിവീർ കോഴ്സ് വിദ്യാർഥി ഗായത്രിയുടെ മരണത്തിൽ ആരോപണവുമായി രണ്ടാനച്ഛൻ ചന്ദ്രശേഖരൻ. ഗായത്രിയുടെ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെയാണ് ചന്ദ്രശേഖരൻ ആരോപണം ഉന്നയിക്കുന്നത്.
ഗായത്രി മരിച്ച ദിവസം രാവിലെ വരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയെന്നാണ് പറയുന്നതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. അടൂരിലെ അഗ്നിവീർ പരിശീലന കേന്ദ്രത്തിൽ മകളെ പഠനത്തിന് അയക്കരുതെന്ന് രാജിയോട് നിർദ്ദേശിച്ചിരുന്നുവെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
താനാണ് ഗായത്രിയെ വളർത്തിയത്. രേഖകളിൽ മുഴുവൻ ഗായത്രി ചന്ദ്രശേഖരൻ എന്നാണ് പേര്. തന്നെ വേണ്ടെന്ന് പറഞ്ഞ് രാജിയാണ് കോന്നി സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു വർഷമായി ഇവരുമായി ബന്ധമില്ല.
ഗായത്രി ആത്മഹത്യ ചെയ്യുകയില്ല. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയാണ് ഗായത്രിയെന്നും പൊലീസ് കേസ് വിശദമായി അന്വേഷിക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.