പെട്രോൾ പമ്പിലെ ശുചിമുറി തുറന്നു നൽകാൻ വൈകി; ഉടമയ്ക്ക് 1,65,000 പിഴ
പത്തനംതിട്ട: പെട്രോൾ പമ്പിലെ ശുചിമുറി തുറന്ന് നൽകാൻ വൈകിയതിന്‍റെ പേരിൽ പമ്പ് ഉടമയ്ക്ക് 1,65,000 രൂപ പിഴ വിധിച്ചു. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് പിഴ വിധിച്ചത്. ഏഴംകുളം സ്വദേശിനിയും അധ‍്യാപികയുമായ സി.എൽ. ജയകുമാരിയുടെ ഹർജിയിലാണ് നടപടി.
പെട്രോൾ പമ്പ് ഉടമയായ ഫാത്തിമ ഹന്നയാണ് 1,65,000 രൂപ പിഴ അടക്കേണ്ടത്. 2024ൽ ആയിരുന്നു വിഷയത്തിനാസ്പദമായ സംഭവം.
യാത്രക്കിടെ കോഴിക്കോട് പയ്യോളിയിലുള്ള ഫാത്തിമയുടെ പമ്പിൽ നിന്നും അധ‍്യാപിക പെട്രോൾ അടിച്ചിരുന്നു. തുടർന്ന് ശുചിമുറിയിൽ ചെന്നപ്പോൾ അവിടെ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
എന്നാൽ താക്കോൽ ചോദിച്ച ജയകുമാരിയോട് ജീവനക്കാർ മോശമായി പെരുമാറിയെന്നും താക്കോൽ മാനേജർ കൊണ്ടുപോയതിനാൽ തരാനാവില്ലെന്നും പറഞ്ഞതായാണ് പരാതി.
തുടർന്ന് ജയകുമാരി പൊലീസിനെ വിളിച്ചു വരുത്തുകയും ശുചിമുറി ബലമായി തുറന്നുകൊടുക്കുകയായിരുന്നുവെന്നാണ് ജയകുമാരിയുടെ ഹർജിയിൽ പറയുന്നത്.