വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്; കേന്ദ്രത്തിന്‍റെ വാദം തള്ളി ഹൈക്കോടതി ഉത്തരവ്
kerala High Court
കൊച്ചി: വിവാഹമോചനം നേടിയ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ ജീവിതകാലത്ത് തന്നെ റജിസ്റ്റർ ചെയ്ത ആചാരപരമായ ആധാരത്തിലൂടെ വിവാഹമോചനം നേടിയ മകൾക്ക് ഔദ്യോഗികമായ കോടതി വിധി മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിലും ഫാമിലി പെൻഷന് പൂർണ അവകാശമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
മിലിട്ടറി പെൻഷൻ ലഭിച്ചിരുന്ന അന്തരിച്ച സൈനികന്‍റെ വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷൻ നൽകാൻ ഉത്തരവിട്ട സായുധ സേനാ ട്രൈബ്യൂണലിന്‍റെ കൊച്ചി റീജിയണൽ ബെഞ്ചിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കണ്ണൂർ ജില്ലയിലെ എരുവട്ടി സ്വദേശിനിയായ സരസ്വതി എന്ന യുവതിക്ക് അനുകൂലമായാണ് കോടതി വിധി. സരസ്വതിയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ ലാൻസ് ഹവിൽദാർ/നായിക് ആയി സേവനമനുഷ്ഠിച്ചിരുന്നു. ഗുരുതരമായ ഹൃദ്രോഗബാധയെത്തുടർന്ന് അദ്ദേഹത്തിന് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചിരുന്നു. 1989-ൽ അദ്ദേഹം മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചുപോന്നു. തുടർന്ന് 2015-ൽ അമ്മയും മരണപ്പെട്ടതോടെയാണ് അർഹതപ്പെട്ട പെൻഷൻ തുകയ്ക്കായി മകൾ നിയമപോരാട്ടം നടത്തുകയായിരുന്നു.