വീണാ ജോർജ്
file image
തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്റ്റർക്കെതിരേയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്റ്റർക്കു നേരെയുണ്ടായ അക്രമം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്‍റെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിയത്. മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. 2025 ഓഗസ്റ്റ് 14 നായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിന്‍റെ മകൾ അനയ മരിച്ചത്. ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിന്‍റെ റൂമിലേക്ക് പോയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. മുറിയിലുണ്ടായ ഡോ. വിപിനെ പ്രകോപിതനായ സനൂപ് വെട്ടുകയായിരുന്നു.