വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം അന്വേഷിക്കാൻ നാലംഗ സമിതി.
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം നിർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളെജ് സൂപ്രണ്ട്. വിഷയം അന്വേഷിക്കാൻ നാലംഗ സമിതിയെ ചുതലപ്പെടുത്തിയിട്ടുണ്ട്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സർജറി നടന്നത്.
ആ ഡോക്റ്റർ ഇപ്പോഴും സർവീസിലുണ്ടെന്നും ഇവിടെ നിന്ന് ട്രാൻസ്ഫർ ആയി പോയെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവം ആരും ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ല. അഡ്മിറ്റ് ആകാൻ പറയുകയും ചെയ്തെങ്കിലും ഉഷ തയ്യാറായില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഉപയോഗിച്ച ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തമെന്ന കർശനമായ പ്രോട്ടോക്കോൾ നിലവിലുണ്ട്. കേസ് ഷീറ്റുകൾ പരിശോധിച്ചപ്പോൾ ഈ നടപടികൾ കൃത്യമായ പാലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപകരണം വയറ്റിൽ കുടുങ്ങിയത് എങ്ങനെ എന്നതിൽ ഗൗരവകരമായ അന്വേഷണം ആവശ്യമാണ്. കോവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് ഈ ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവം ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്. പ്രിൻസിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും ആർഎംഒയുടെയും നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി ലഭ്യമായ വിവരങ്ങൾ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.
സംഭവത്തിനെ വിശദമായ അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആർഎംഒ ഡോ .ലക്ഷ്മിയാണ് സമിതിയുടെ ചെയർപേഴ്സൺ. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഗവൺമെന്‍റ് നിർദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി