നാലര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ ഇടമലയാർ ജലസേചന പദ്ധതിയുടെ പൂർത്തീകരിച്ച മുഴുവൻ കനാലുകളിലൂടെയും ട്രയൽ റൺ അടിസ്ഥാനത്തിൽ ജലവിതരണം നടത്തി. ഭൂതത്താൻകെട്ട് ബാരേജിൽനിന്ന് 32 കി. മി നീളമുള്ള മെയിൻ കനാലും തുടർന്ന് 14.863 കിലോമീറ്റർ നീളമുള്ള ലോ ലെവൽ കനാലും വഴി വെള്ളമെത്തിച്ച് പെരിയാറിന്‍റെ വലതു കരയിലുള്ള പ്രദേശങ്ങളിലെ ഏകദേശം 14000 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ഒരുക്കുന്നതിന് വേണ്ടി 1981ൽ ആരംഭിച്ച പദ്ധതിയാണിത്.
ലോ ലെവൽ കനാൽ നിലവിൽ അവസാനിക്കുന്നത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ വാപ്പാലശ്ശേരി ഭാഗത്താണ്. ഈ കനാലിന്‍റെ അവസാന 2 കി.മി ഭാഗം ഏകദേശം 20 വർഷം മുൻപ് പൂർത്തിയാക്കിയിരുന്നെങ്കിലും ഇടയിലുള്ള റെയിൽവേ ലൈനിന് അടിയിലൂടെയുള്ള സൈഫൺ പൂർത്തീകരിക്കാൻ കാലതാമസം ഉണ്ടായതിനാൽ ഈ ഭാഗത്ത് ജലവിതരണം നടത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു.
റെയിൽവേ സൈഫണിന്‍റെ പ്രവർത്തികളിൽ റെയിൽവേ ഭൂമിയിലെ പ്രവൃത്തി റെയിൽവേയും തുടർന്നുള്ള ഭാഗങ്ങൾ ജലസേചന വകുപ്പും ഈ വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ട്രയൽ റൺ നടത്താനായത്. വരും ദിവസങ്ങളിൽ ടേൺ അടിസ്ഥാനത്തിൽ ഈ കനാലിലൂടെ ജലവിതരണം നടത്തുന്നതാണ്.
കനാലിൽ നിന്നുള്ള അധിക ജലം സ്ലൂയിസ് വഴി മാഞ്ഞാലി തോടിലേക്കാണ് പ്രവഹിപ്പിക്കുന്നത്. മാഞ്ഞാലി തോടിന്‍റെ സമീപ പ്രദേശങ്ങളിലെ വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് ഇത് വഴി പ്രയോജനം ലഭിക്കും. വാപ്പാലശ്ശേരി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ട്രയൽ റൺ വിജയകരമായിരുന്നു എന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
എക്സിക്യൂട്ടിവ് എൻജിനീയർ വിൽസൺ.പി.എം, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ അൻസാ ആന്‍റണി, അസിസ്റ്റന്‍റ് എൻജിനീയർമാരായ ദിപിൻ ശ്യാം, ഷീജ. പി.കെ, ഓവർസീയർമാരായ അന്ന റോസ്, അഖിൽ അജയ്, സീതാലക്ഷ്മി, ശ്രീചിത്ര തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.