ഇനി 'ഫുൾ എ പ്ലസ്' എളുപ്പമാവില്ല; എസ്എസ്എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ "മുഴുവന്‍ എ പ്ലസ്'' കുറയ്ക്കാനായി മൂല്യനിർണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറയ്ക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്എൽസി പരീക്ഷാ പേപ്പർ മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നൽകുകയും ചെയ്തു. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാരിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് അത് കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യ പേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരേ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർണമായ ഉത്തരങ്ങൾക്ക് അര മാർക്ക് നേരത്തേ നൽകിയിരുന്നു. എന്നാൽ ഇനി അതുപോലും നൽകേണ്ടെന്നാണ് നിർദേശം. പൂർണമായ ഉത്തരം എഴുതിയാൽ മാത്രം മുഴുവൻ മാർക്കും നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം