"ഡിസി ബുക്കസ് തെറ്റ് സമ്മതിച്ചു"; ആത്മകഥാ വിവാദത്തിൽ തുടർ നിയമ നടപടികൾക്കില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെതിരേ തുടർ നിയമ നടപടികളുമായി മുന്നോട്ടില്ലെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഡിസി ബുക്ക്സ് തെറ്റ് സമ്മതിച്ചെന്നും, തനിക്ക് ആരോടും പ്രതികാര മനോഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി. സരിനെതിരേയും രണ്ടാം പിണറായി സർക്കാരിനെതിരേയുമുള്ള വിമർശനങ്ങൾ എന്ന തരത്തിലായിരുന്നു ആത്മകഥയുടെ ചില ഭാഗങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇതെല്ലാം തള്ളിക്കൊണ്ട് ഇപി രംഗത്തെത്തിയിരുന്നു.
ആത്മകഥ എഴുതാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, തനിക്കും പാർട്ടിക്കുമെതിരേ നടക്കുന്ന ഗൂഢാലോചനയാണിതെന്നും ഇപി പറഞ്ഞിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.
പിന്നീട് ഡിസി ബുക്ക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിനെ പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇനി നിയമ നടപടികൾക്കില്ലെന്ന് ഇപി അറിയിച്ചിരിക്കുന്നത്.