ഗോകുലം ഗോപാലൻ
കൊച്ചി: വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിൽ (ഫെമ) ഗോകുലം ഗ്രൂപ്പിന്‍റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). ചൊവ്വാഴ്ച രേഖകളുമായി ഹാജരാകാൻ നേരത്തെ ഇഡി ഗോകുലം ഗോപാലന് നോട്ടീസ് നൽകിയിരുന്നു. ഗോകുലം ഗോപാലന് നേരിട്ട് എത്താൻ സാധിച്ചില്ലെങ്കിൽ രേഖകളുമായി പ്രതിനിധികളെ അയച്ചാൽ മതിയെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസം അഞ്ചര മണിക്കൂർ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. 595 കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ട ലംഘനം നടന്നതായാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി കഴഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചിരിക്കുന്നതായി കണ്ടെത്തി.
പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുകയാണെന്നും ഇഡി വ്യക്തമാക്കി. എന്നാൽ ഇതിലും കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ചെലവഴിച്ചു എന്നതടക്കം ഇഡി പരിശോധിക്കുകയാണ്.