പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ; അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തി
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിന്‍റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കലക്റ്ററുടെ നിർദേശം പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ.രാമചന്ദ്രനാണ് സ്റ്റോപ് മെമ്മോ നൽകിയത്.നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്.
കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിന്‍റെ ലൈസൻസി. മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ് നിർമാണ ശാല പ്രവർത്തിക്കുന്നത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനത്തതിൽ 14 പേർ മരിച്ചതായാണ് സ്ഥിരീകരണം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശത്തെ അഞ്ച് വെടിക്കെട്ട് പുരകളും കത്തിപ്പോയിട്ടുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർപൂരം നടത്തിപ്പ് പ്രതിസന്ധിയിലാണ്. വിഷയത്തിൽ ഔദ്യോഗിക യോഗത്തിനു ശേഷമായിരിക്കും തീരുമാനമെടുക്കുക.