റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ
കൊച്ചി: അർജന്‍റീനൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിൽ നടത്തിയ സ്പോൺസർ തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി. കളമശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ആന്‍റോയെ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്.
മെസി അടക്കമുള്ള അർജന്‍റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. കേസിൽ രണ്ടാം പ്രതി സ്ഥാനത്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ചേർത്തിരിക്കുന്നത്. മെസി വിവാദത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വ്യാജമായ കാര്യങ്ങൾ അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ ഉൾപ്പെടുത്തി സർക്കാരിനെ വഞ്ചിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്‍റോയുടെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശേരിയിലെ ഓഫീസിലും വയനാട്ടിലെ കുടുംബവീട്ടിലും ബുധനാഴ്ച രാവിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന നടന്നിരുന്നു. ചാനൽ ഓഫീസിലെ ജീവനക്കാരുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനും പിടിച്ചെടുക്കാനും വേണ്ടിയായിരുന്നു അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ഫയലുകൾ പിടിച്ചെടുത്തോ എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് ആന്‍റോ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിമർശനം ഉയർത്തിയിട്ടുണ്ട്. തങ്ങളുടെ സംപ്രേഷണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടർ ടിവിയുടെ ആരോപണം. അതേസമയം ആരോപണങ്ങളോട് പൊലീസ് പ്രതികരിച്ചിട്ടില്ല.