ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ സമാഹരിച്ചതായി ഇഡി
കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ സമാഹരിച്ചതായി ഇഡി കണ്ടെത്തൽ. ചിട്ടിക്കെന്ന പേരിൽ പ്രവാസികളിൽ നിന്നും 593 കോടി രൂപ നേരിട്ട് വാങ്ങി അക്കൗണ്ടുകൾ വഴി കൈമാറുകയായിരുന്നു. ഇതിനു പുറമേ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതായും ഇഡി വ്യക്തമാക്കി. ആർബിഐ, ഫെമ ചട്ടലംഘനങ്ങൾ നടന്നതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ശേഷം രേഖകളും ഒന്നരകോടിയോളം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോടും വൈകിട്ട് ചെന്നൈയിലും ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
പിഎംഎൽഎ ലംഘനം, ഫെമ ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇഡി ഗോകുലം ഗോപാലന്‍റെ കോഴിക്കോട്ടെയും ചെന്നൈയിലേയും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. 2017 ൽ ആദായ നികുതി വകുപ്പും 2023 ൽ ഇഡിയും ഗോകുലം ഗോപാലനെതിരേ അന്വേഷണം നടത്തിയിരുന്നു.