ചന്ദനമരം മുറിച്ച് വിൽക്കാം; കേരള വന ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം
file image
തിരുവനന്തപുരം: കേരള വന (ഭേദഗതി) ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്നതാണ് ബിൽ. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്‍റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും.നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ചന്ദന മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി ഇതിനകം തന്നെ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ നിലവിൽ അധികാരമില്ല. എന്നാൽ ഉണങ്ങിയതും അപകടകരമായ തുമായ ചന്ദന മരങ്ങളും സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും മാത്രം മുറിക്കാനാണ് ഇപ്പോൾ അനുമതി ലഭിക്കുക.
അത് തന്നെ ഒരു സമിതി പരിശോധിച്ച് ശുപാർശ ചെയ്താൽ മാത്രം അനുവാദം നൽകാം എന്നാണ് വ്യവസ്ഥ. അതേ സമയം കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു.ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ ഉടൻ കൊല്ലുന്നതിനോ മയക്കു വെടി വയ്ക്കുന്നതിനോ അനുവദിക്കുന്നതാണ് ബിൽ.ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.