ഇനി ഏകാന്തവാസം, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല; കനത്ത സുരക്ഷയിൽ ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് ജയിലിലേക്ക് മാറ്റുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെയാണ് വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് മാറ്റുക.
ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂരിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായാണ് വിവരം. ഏകാന്ത സെല്ലിലാവും പാർപ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്‍റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജ്ജമാണ്.
സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിൽ നിന്ന് പുറത്തിറക്കില്ല. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിലെ മതിൽ.