ഗുണ്ടൽപേട്ടിലേക്കുള്ള പ്രിയദർശിനി ബസിൽ വൻ തിരക്ക്; ടയർ പൊട്ടുന്നത് സ്ഥിരമായി
ബത്തേരി: വയനാട്ടിൽ നിന്ന് ഗുണ്ടൽപേട്ടിലേക്കുള്ള പ്രിയദർശിനി ബസിൽ വൻ തിരക്ക്. യാത്ര സൗജന്യമായതിനാൽ ബസിൽ കയറിക്കൂടാൻ നിരവധി സ്ത്രീകളാണെത്തുന്നത്. നിരവധി യാത്രക്കാരുമായി സർവീസ് നടത്തുന്നതിനാൽ ബസിന്‍റെ ടയർ പൊട്ടുന്നതും ആക്സിൽ ഒടിയുന്നതും സ്ഥിരം ആയി മാറിയെന്നാണ് ജീവനക്കാരുടെ പരാതി. ബസിലേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇടിച്ചു കയറാൻ തുടങ്ങിയതോടെ പരിധിയിലധികം യാത്രക്കാരെ കയറ്റാൻ കഴിയില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയിരുന്നു. ബസിൽ ശരാശരി 140 പേരെങ്കിലും ഉണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്.
വയനാട് വന്യജീവി സങ്കേതം, ബന്ദിപ്പൂർ വന്യജീവി സങ്കേതം, ഗുണ്ടൽപേട്ടിലെ പൂപ്പാടം എന്നിവ കടന്നാണ് ബസ് ടൗണിലെത്തുന്നത്.
ചെണ്ടുമല്ലി, സൂര്യകാന്തി പൂപ്പാടങ്ങൾ കാണുന്നതിനായാണ് യാത്രക്കാർ തള്ളിക്കയറുന്നത്. ഒരു മുന്തിരിപ്പാടവും പച്ചക്കറി തോട്ടങ്ങളും ഇവിടെയുണ്ട്. കൃഷിയിടങ്ങളിലേക്ക് പ്രവേശനത്തിന് പ്രത്യേകം ഫീസുണ്ട്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നെല്ലാം നിരവധിപേരാമ് ബത്തേരിയിൽ ഗുണ്ടൽപേട്ട് ബസിൽ കയറാനായി എത്തുന്നത്. ദിവസവും 3 ബസാണ് ഗുണ്ടൽപേട്ടിലേക്ക് യാത്ര തിരിക്കുന്നത്.