ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്‍റെ ഭാഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്‍റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്‍റെ ഭാഗമായ വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി.
വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ടിനായി പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച രൂപത്തിലുള്ള സംഭരണമുറി (മാഗസിൻ) ഇല്ലെന്നുൾപ്പടെയുള്ള പോരായ്മകൾ കാണിച്ചായിരുന്നു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
പിന്നാലെ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന തെക്കുമംഗലത്തിന്‍റെ ദേശക്കൂത്തിന് അനുമതിക്കായും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തോൽപ്പാവക്കൂത്തിന്‍റെ അവസാന ദിവസമായ മാർച്ച് 1 ന് ആണ് ചിനക്കത്തൂരിൽ പൂരം കൊടിയേറുന്നത്. മാർച്ച് 2 ന് പൂരം പറയെടുപ്പ് തുടങ്ങും. കേരളത്തിന്‍റെ ടൂറിസം കലണ്ടറിൽ വരെ ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരം മാർച്ച് 12 നാണ്.