ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി. മൂന്നാർ അടക്കം നാലിടത്ത് ഓറഞ്ച് അലർട്ടാണ്. കെഎസ്ഡിഎംഎ സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ സൂചിക പ്രകാരമാണ് മുന്നറിയിപ്പ്. മൂന്നാറിന് പുറമെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും യുവി ഇൻഡക്സ് കൂടുതലാണ്.
ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. അതീവ ജാഗ്രത വേണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് അറിയിപ്പ്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
യുവി ഇൻഡക്സ് 6 മുതൽ 7 വരെയെത്തുമ്പോഴാണ് മഞ്ഞ അലർട്ട് നൽകുക.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.