പ്രതി സുകാന്ത്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേർത്ത സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പൊലീസ് പ്രതിചേർത്ത വിവരം ഇന്‍റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. പിന്നാലെ കേസിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി.
മാർച്ച് 24നാണ് 22കാരിയായ ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. സുകാന്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടി ട്രെയിൻ കണ്ടതോടെ പാളത്തിലേക്ക് തല വച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി.
ശാരീരികമായും മാനസികമായും അടുത്ത ശേഷം സുഹൃത്തായ സുകാന്ത് വിവാഹത്തിൽ നിന്നും പിന്മാറിയതിന്‍റെ മനോവിഷമമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയ ആയതിന്‍റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളും തെളിവുകളായി പൊലീസ് ശേഖരിച്ചിരുന്നു. പെൺകുട്ടിയുടെ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ശേഖരിച്ചിരുന്നു.