കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണത്തിന് നിർദേശം

 
Kerala

കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണത്തിന് നിർദേശം

സെപ്റ്റംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പാലക്കാട് പല്ലശന സ്വദേശി വിനോദിനിക്ക് വീണു പരുക്കേൽക്കുന്നത്

Megha Ramesh Chandran

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർക്കെതിരേ അന്വേഷണവും തുടർ നടപടിയും വേണമെന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് മെഡിക്കൽ വിദ്യാഭ്യസ വകുപ്പ് ഡയറക്റ്റർക്ക് നിർദേശം നൽകിയത്.

സെപ്റ്റംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പാലക്കാട് പല്ലശന സ്വദേശി വിനോദിനിക്ക് വീണു പരുക്കേൽക്കുന്നത്. പരുക്കേറ്റതിനെ തുടർന്ന് കുട്ടിയെ ചിറ്റൂർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കുടുംബം ചികിത്സയ്ക്കാ‍യി കൊണ്ടു പോകുകയായിരുന്നു. വലതു കൈയിൽ മുറിവും പൊട്ടലും ഉണ്ടായിരുന്നു. മുറിവിൽ മരുന്നുകെട്ടി അതിനു മുകളിൽ പ്ലാസ്റ്റർ ഇടുകയായിരുന്നു എന്നാണ് കുടുംബം ആരോപിച്ചത്.

പ്ലാസ്റ്റർ ഇട്ടതിന് ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ, അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്റ്റർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് വേദന സഹിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ വീണ്ടും ആശുപത്രിയിൽ കൊണ്ടു വരുകയായിരുന്നു. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. കൈ അഴുകിയ നിലയിലായിരുന്നു എന്നും കുടുംബം പറഞ്ഞു. പിന്നീട് തുടർ ചികിത്സയ്ക്കായി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഡോക്റ്റർ നിർദേശം നൽകുകയായിരുന്നു.

എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായതോടെ കൈ മുറിച്ചു മാറ്റി. ചികിത്സ പൂർത്തിയാകും മുൻപു കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ മെഡിക്കൽ കോളെജ് ആശുപത്രിയിലെ ഡോക്റ്റർമാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് അഡ്വ. ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കൈ മുറിച്ചു മാറ്റാതെ തന്നെ മുറിവ് ഭേദമാക്കുവാൻ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട് മെഡിക്കൽ കോളെജിലുണ്ട്. അതിനാൽ കുട്ടിക്ക് പൂർണ ചികിത്സ നൽകാതെ കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ ഡേക്റ്റർമാർക്കെതിരേ അന്വേഷണവും നടപടിയും വേണമെന്ന് അഡ്വ. ജയ്സിങ് പറഞ്ഞു.

"ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല"; ‌വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി: പ്രകാശ് രാജ് ചെയർമാൻ

ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്

വരിഞ്ഞുമുറുക്കി പാക്കിസ്ഥാൻ; ഇന്ത്യ 247 ഓൾഔട്ട്

വീരചരമം വരിച്ച സൈനികന്‍റെ സഹോദരിയെ വിവാഹവേദിയിലേക്ക് അനുഗമിച്ച് സൈനികർ|Video