കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ
file image
ന്യൂഡൽഹി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് തന്ത്രിമാർ. ക്ഷേത്രത്തിലെ കഴകം ജോലി ആത്മീയവും മതപരവും ആണെന്ന് കാണിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ മൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പെടെ തയാറാക്കുന്നത് പാരമ്പര്യമായി കഴകം ചെയ്യുന്നവരാണ്. തെക്കേ വാര്യം കുടുംബത്തിലുള്ളവർക്കായിരുന്നു ഇതു വരെയും അതിനുള്ള അവകാശമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ പരിഗണിച്ച് ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് തന്ത്രികൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേത്രത്തിലെ നിയമനം നടത്തുന്ന സമിതിയിൽ തന്ത്രി അംഗമായിരിക്കണം എന്ന നിയമം കാറ്റിൽപറത്തിയാണ് കഴകം നിയമനം നടത്തിയിരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്ക് നേടിയ ബി.എ. ബാലു ഈഴവനാണെന്ന് ചൂണ്ടിക്കാട്ടി കഴകത്തിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. തൊട്ടു പിന്നാലെ ബാലു ജോലിയിൽ നിന്ന് രാജി വച്ചു. പിന്നീട് ചേർത്തല സ്വദേശി കെ.എസ്.അനുരാഗാണ് കഴകം ജോലിയിൽ നിയമനം നേടിയിരിക്കുന്നത്. ഈ നിയമനവും റദ്ദാക്കണമെന്നാണ് തന്ത്രികളുടെ ആവശ്യം.