കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്‍റുകൾ അഭിമുഖീകരിച്ച അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം നിവാസികൾ നേരിട്ട ഭൂപ്രശ്നത്തിനും എൽഡിഎഫ് സർക്കാർ ശാശ്വത പരിഹാരം കണ്ടെത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കൈവശ ഭൂമിയിൽ നിന്നും ഒരിക്കലും ഇറങ്ങി പോകേണ്ടി വരില്ലെന്ന ഉറപ്പാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കുമെന്ന സർക്കാർ തീരുമാനത്തിലൂടെ മുനമ്പം നിവാസികൾക്ക് സർക്കാർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരായി നിയമനം ലഭിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിയമനം അംഗീകരിക്കുന്നതിനും അവർക്ക് ശമ്പളം ലഭിക്കുന്നതിനുമുള്ള നടപടി എത്രയും വേഗം ഉണ്ടാകുമെന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഭിന്നശേഷി നിയമന സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്‍റ് സുപ്രീംകോടതിയിൽ നിന്നും നേടിയെടുത്ത വിധി സംസ്ഥാനത്തെ ഇതര എയ്ഡഡ് മാനേജ്മെന്‍റുകൾക്കും ബാധകമാക്കണം. സർക്കാർ നിലപാടാണ് ഇനി സുപ്രീംകോടതിയെ അറിയിക്കും.
ഈ രണ്ടു വിഷയങ്ങൾക്കും പ്രഥമ പരിഗണന നൽകി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രത്യേകം അഭിനന്ദനമർഹിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. ഈ രണ്ടു വിഷയങ്ങളിലും കേരള കോൺഗ്രസ് എം എടുത്ത നിലപാടുകളുടെ വിജയം കൂടിയാണിത്. ഇതിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവർക്ക് നിരാശയുടെ ദിനമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.