ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ നാളിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന വാർത്തകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കാനും ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിന് മന്ത്രി നിർദേശം നൽകി.
ഏകദേശം 70 വർഷമായി നടന്നുപോരുന്ന തിരുവോണസദ്യ ഇത്തവണ സ്പെഷ്യൽ ഡ്യൂട്ടി ജീവനക്കാർക്കും പൊലീസുകാർക്കും മാത്രമായി പരിമിതപ്പെടുത്തുകയും ഭക്തർക്ക് പുലാവ് മാത്രം നൽകുകയും ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആവശ്യമായ നിർദേശങ്ങളും സാമ്പത്തിക- മറ്റു ക്രമീകരണങ്ങളും സമയബന്ധിതമായി നൽകാൻ സാധിക്കാത്തതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.
അന്നദാനം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും വ്യക്തമായ പ്രവർത്തനരീതി തയാറാക്കണം. ഉത്സവങ്ങൾക്കും പ്രത്യേക പൂജകൾക്കും മുൻപ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. വീഴ്ച വരുത്തുകയോ അലസത കാണിക്കുകയോ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കും. ഭക്തജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും ആദരവും ഉറപ്പാക്കേണ്ടത് ദേവസ്വം ബോർഡിന്‍റെ പ്രധാന ഉത്തരവാദിത്തമാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യക്തമായ പ്രവർത്തനരേഖ തയാറാക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.