ജിതിൻ ഭാസ്കർ
വടകര: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കർ കേസിൽ തെളിവ് നശിപ്പിക്കാൻ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തെന്ന് ഫൊറൻസിക് റിപ്പോർട്ട്.
ഇക്കാര‍്യം പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ ചോദ‍്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോൺ റീസെറ്റ് ചെയ്തെന്ന കാര‍്യം മനസിലായത്.
കൂടുതൽ പരിശോധനകൾക്കായി ഫോൺ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറൻസിക് ലാബിലേക്ക് അയക്കും. ഇതിനായി കോടതിയിൽ എസ്ഐടി അപേക്ഷ സമർപ്പിക്കും.
നിലവിൽ കോടതിയിലാണ് ഫോണുള്ളത്. ജിതിന്‍റെ കസ്റ്റഡി കാലാവധി ജൂൺ 20ന് അവസാനിക്കും. കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ‍്യാപേക്ഷ തള്ളിയിരുന്നു. വടകര ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയുടെതായിരുന്നു നടപടി.
സ്ക്രീൻ ഷോട്ട് നിർമിച്ചത് ജിതിൻ ആണെന്നതിന് തെളിവില്ലെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതി തെളിവുകൾ നശിപ്പിച്ചെന്നും കസ്റ്റഡിയിൽ ചോദ‍്യം ചെയ്യണമെന്നും പ്രോസിക‍്യൂഷൻ ആവശ‍്യപ്പെട്ടു. ഇത് അംഗീകരിച്ച് പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.