കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ തൃശൂർ ജില്ലാ കളക്റ്റർ ശിഖ സുരേന്ദ്രന്‍റെ നിർദേശം. എൻഎച്ച്എഐ പ്രോജക്റ്റ് ഡയറക്റ്റർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക.
ദേശീയപാതകളിലെ റോഡ് പരിപാലനം, ഫുട്പാതുകൾ, റോഡിലെ കുഴികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, സർവീസ് റോഡുകളിൽ കൃത്യമായ വെളിച്ചവും ലൈറ്റിങും ഉണ്ടോ, പ്രതിഫലിക്കുന്ന സൂചനാ ബോർഡുകൾ ഉണ്ടോ, നിർമാണ സാമഗ്രികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുണ്ടോ, അനധികൃത പാർക്കിങ്, കൃത്യമായ ബാരിക്കേഡിങ്, ആവശ്യത്തിന് ട്രാഫിക് വാർഡൻമാരുടെ സേവനം എന്നിവയാവും പ്രത്യേക സംഘം പരിശോധിക്കും.
പരിശോധ നടത്തി ബുധനാഴ്ച വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് കലക്റ്ററുടെ നിർദേശം. ശനിയാഴ്ച എട്ട് വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ അപകടത്തിന് പിന്നാലെയാണ് കലക്റ്ററുടെ നിർദേശം.