മന്ത്രി കെ.ബി. ഗണേഷ്കുമാര്‍
തിരുവനന്തപുരം: താൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണെന്നും മാന്യമായി മാത്രമേ അവരോട് ഇടപെടാറൊള്ളൂവെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ പേര് ആരും പരാമർശിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൂരദർശനില ഡിഡി ടോക്‌സ് എന്ന അഭിമുഖ പരിപാടിയിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗണേഷിന്റെ മറുപടി. താൻ ഹേമ കമ്മിറ്റിയിൽ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടതല്ല. താൻ സ്ത്രീകളോട് വളരെ സ്‌നേഹത്തോടെയും മാന്യതയോടെയുമാണ് പെരുമാറുക. തന്റെ കൂടെ അഭിനയിച്ച നടിമാരൊന്നും തന്നെപ്പറ്റി മോശമായിട്ട് അഭിപ്രായം പറയാറില്ലെന്നും ആരോട് വേണമെങ്കിലും ചോദിക്കാമെന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്.
"ഞാൻ സിനിമയിൽ അഭിനയിക്കുന്ന ആളാണ്. നിങ്ങൾക്ക് ആരോട് വേണമെങ്കിൽ ചോദിക്കാം. എന്റെ കൂടെ അഭിനയിച്ച എന്റെ സഹനടികളോ എന്റെ സഹപ്രവർത്തകരായ ഒരാളും തന്നെ എന്നെ പറ്റി മോശമായിട്ട് അഭിപ്രായം പറയില്ല. ഞാൻ അവരോട് വളരെ സ്‌നേഹത്തോടെയും മാന്യതയോടെയുമാണ് പെരുമാറുക. എന്റെ അമ്മയോട് എനിക്ക് ഭയങ്കര സ്‌നേഹമായിരുന്നു. ഞാൻ സ്ത്രീകളോട് വളരെ ബഹുമാനത്തോടെയും ആദരവോടെയും വളരെ കരുതലോടെയും മാത്രമേ ഇടപെടാറുള്ളൂ. അത് എനിക്ക് വളരെ നിർബന്ധമുണ്ട്. കാരണം എന്റെ അമ്മയാണ്."
"അതുകൊണ്ടാണല്ലോ ഇതിലൊക്കെ നമ്മുടെ പേരൊന്നും ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതല്ല. ഞാൻ അങ്ങനെ ചെയ്യില്ല. കാരണം എന്നെ പറ്റി ഒരു സഹോദരനെ പോലെയോ ഒരു നല്ല സുഹൃത്തിനെ പോലെയോ ഉള്ള ഒരു സ്‌നേഹബന്ധമാണ്. സിനിമയിലുള്ള ഒരുപാട് ആർട്ടിസ്റ്റുകൾ എന്റെ കൂടെ അഭിനയിക്കാറുണ്ട്. അവർക്കെല്ലാം എന്റടുത്ത് ഒരു ജ്യേഷ്ഠനെ പോലുള്ള സ്‌നേഹമാണ്." -ഗണേഷ് കുമാർ പറഞ്ഞു.