കെ.ബി.ഗണേഷ് കുമാർ, ബിന്ദു മേനോൻ
പത്തനാപുരം: കെ.ബി. ഗണേഷ് കുമാറിന്‍റെ മന്ത്രിസ്ഥാനം വരെ തെറിപ്പിക്കാൻ പാകത്തിൽ ഉയർന്നു വന്ന വിവാദത്തിൽ വൻ വഴിത്തിരിവ്. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പു പറഞ്ഞുവെന്നും പരാതി നൽകില്ലെന്നും വിവാദങ്ങളിൽ താത്പര്യമില്ലെന്നും മന്ത്രിയുടെ ഭാര്യ ബിന്ദു മോനോൻ വ്യക്തമാക്കി. ഇതോടെ ഗണേഷ് കുമാറിന്‍റെ രാഷ്‌ട്രീയ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധി ഏറെക്കുറേ പരിഹരിക്കപ്പെട്ടു. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ തന്‍റെ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചുവെന്നും പൊലീസിൽ നിന്ന് സഹായം ലഭിച്ചില്ലെന്നുമാണ് ബിന്ദു മേനോൻ ആരോപിച്ചിരുന്നത്.
തനിക്ക് അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവരാണ് 112ൽ പരാതിപ്പെടുക എന്നുമാണ് ഗണേഷ് കുമാർ ഈ വിഷയത്തിൽ പ്രതികരിച്ചത്. കെഎസ് യു വിഷയത്തിൽ പരാതി ഉന്നയിച്ചതോടെ കെ.ബി. ഗണേഷ് കുമാറിന്‍റെ രാജിക്കു വേണ്ടിയുള്ള ആവശ്യവും ശക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ഉൾപ്പെടെ ഈ വിഷയം ദോഷകരമായി ബാധിക്കുമെന്ന് വന്നതോടെയാണ് ഗണേഷ് കുമാർ ഭാര്യയോട് മാപ്പ് പറയാൻ തയാറായത്. തന്‍റെ വീട്ടുകാര്യം പുറത്തു പറയാൻ താത്പര്യമില്ലെന്ന് മന്ത്രി മുൻപേ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞുവെന്നാണ് ബിന്ദു വ്യക്തമാക്കിയിരിക്കുന്നത്. ഗണേഷ് തന്നോട് മാപ്പു പറയാനാണ് കാത്തിരുന്നത്. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് കുമാർ ഉറപ്പുനൽകിയിട്ടുണ്ട്. അയ്യായിരം പ്രണയങ്ങളുണ്ടെന്ന വെളിപ്പെടുത്തൽ തന്നെ വേദനിപ്പിച്ചിരുന്നു. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനല്ല ആരോപണമുന്നയിച്ചതെന്നും അദ്ദേഹത്തെ അത്രയേറെ ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു.