കീം റാങ്ക് പട്ടിക: എന്‍ജിനീയറിങിൽ എറണാകുളം സ്വദേശിക്കും ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശിനിക്കും ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലും ഒന്നാം റാങ്ക് നേടി. ഫാര്‍മസിയില്‍ കോട്ടയം സ്വദേശി ഋഷികേഷ് ആര്‍. ഷേണായിക്കാണ് രണ്ടാം റാങ്ക്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ .ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.
എന്‍ജിനീയറിങിൽ രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും കരസ്ഥമാക്കി. നാലാം റാങ്ക് മലപ്പുറം തിരൂരങ്ങാടി സ്വദേശി അഖില്‍ സയാനും അഞ്ചാം റാങ്ക് തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസും ആറാം റാങ്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എമില്‍ ഐപ്പ് സക്കറിയയും ഏഴാം റാങ്ക് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ടി .മഹിർ അലിയും എട്ടാം റാങ്ക് കോഴിക്കോട് മാലാപറമ്പ് സ്വദേശി ഡാനി ഫിറാസും ഒമ്പതാം റാങ്ക് കൊല്ലം സ്വദേശി ബി.ആര്‍ ദിയ രൂപിയയും പത്താംറാങ്ക് മലപ്പുറം സ്വദേശി കെ ജയാഷ് മുഹമ്മദും നേടി.
പെണ്‍കുട്ടികളില്‍ ഉയര്‍ന്ന റാങ്ക് ദിയ രൂപിയ നേടിയപ്പേള്‍ 13ാം റാങ്ക് നേടി ബെംഗളൂരു സ്വദേശി അനന്യ രാജീവ് രണ്ടാമതെത്തി. പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് കാസര്‍കോഡ് സ്വദേശി ഹൃദിന്‍ .എസ് ബിജുവിനാണ്. തിരുവനന്തപുരം സ്വദേശിഅനന്ത കൃഷ്ണനാണ് രണ്ടാം റാങ്ക്. പട്ടിക വര്‍ഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം സ്വദേശി കെ. എസ് ശബരീനാഥിനും രണ്ടാം റാങ്ക് കാസർഗോഡ് സ്വദേശി ഗൗരികൃഷ്ണനും സ്വന്തമാക്കി. ആകെ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ 86549 പേരില്‍ 76230 പേരാണ് യോഗ്യത നേടിയത്. ഫാര്‍മസി പരീക്ഷയില്‍ മലപ്പുറം സ്വദേശി ഫാത്വിമത് സഹ്‌റ മൂന്നാം റാങ്കും കരസ്ഥമാക്കി. ഫാര്‍മസി പരീക്ഷ എഴുതിയ 33425 വിദ്യാര്‍ഥികളില്‍ 27841 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാര്‍ക്ക് വിവരം സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 67,705 പേരുടെ എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്.മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ഫലം പുറത്തുവന്നത്. ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി കീം ഫലം പരിശോധിക്കാം. ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് കീം ക്യാന്റ്‌ഡോയ്റ്റ് പോര്‍ട്ടലില്‍ കയറിയതിന് ശേഷം ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആക്‌സസ് (ലോഗിന്‍) ചെയ്യുക. തുടര്‍ന്ന് വരുന്ന കീം 2025 റിസള്‍ട്ട് എന്ന പേരില്‍ പുതിയ പോര്‍ട്ടലില്‍ ഫലം ലഭിക്കും.