എം.ടി. രമേശ്, എസ്. സുരേഷ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ സംഘടനാതലത്തിൽ മാറ്റങ്ങളുമായി ബിജെപി. സംസ്ഥാനത്തെ രണ്ടു ക്ലസ്റ്ററുകളായി തിരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം. എം.ടി. രമേശിനും എസ്. സുരേഷിനുമാണ് ചുമതല നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ ക്ലസ്റ്റര്‍ ഇന്‍ചാര്‍ജായാണ് എം.ടി.രമേശിനെ നിയോഗിച്ചിരിക്കുന്നത്. എസ്. സുരേഷിനാണ് മറ്റു ജില്ലകളുടെ ചുമതല.
ബിജെപിയിൽ ഇത്തരമൊരു ചുമതല മാറ്റം ഇതാദ്യമായാണ്. ഇതിനൊപ്പം മറ്റ് ജനറൽ സെക്രട്ടറിമാർക്കും ചുമതലകൾ നൽകിയിട്ടുണ്ട്. നേരത്തെ, സംഘടനാതലത്തിൽ ചില ജില്ലകൾ വിഭജിച്ച് ഒന്നിലധികം ജില്ലകളാക്കുന്നതിനുള്ള നടപടികൾ ബിജെപിയുടെ പുനഃസംഘടനയുടെ ഭാഗമായി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള പുതിയ മാറ്റം.
ശോഭാ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇന്‍ചാര്‍ജാക്കിയപ്പോൾ സംസ്ഥാന സെല്‍ പ്രഭാരി, മിഷന്‍ 2029 നരേറ്റീവ് ഇന്‍ചാര്‍ജ് എന്ന ചുമതല അനൂപ് ആന്‍റണിക്കും നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ ചുമതലകൾ പൂർണമായും അനൂപ് ആന്‍റണിക്കായിരിക്കും. വിവിധ ഘടകങ്ങളുടെ പ്രഭാരിമാരെയും സഹപ്രഭാരിയാരെയും നിയമിച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ചയുടെ പ്രഭാരി ബി.ഗോപാലകൃഷ്ണനാണ്. ഷോണ്‍ ജോര്‍ജിനെ ന്യൂനപക്ഷ മോര്‍ച്ച, മീഡിയ, സോഷ്യല്‍ മീഡിയ പ്രഭാരിയായി നിയോഗിച്ചു.
യുവമോര്‍ച്ച - പി.സുധീര്‍, ഒബിസി മോര്‍ച്ച - കെ.കെ.അനീഷ്‌കുമാര്‍, എസ്‌സി മോര്‍ച്ച - കെ.സോമന്‍, എസ്ടി. മോര്‍ച്ച -പി.ശ്യാംരാജ്, കിസാന്‍ മോര്‍ച്ച - സി.കൃഷ്ണകുമാര്‍, റിസര്‍ച്ച്, ട്രെയിനിങ്, വികസിത കേരളം ഹെല്‍പ് ഡസ്‌ക് - എസ്.ജയസൂര്യന്‍, സംസ്ഥാന സെല്‍ - അനൂപ് ആന്‍റണി എന്നിങ്ങനെയാണ് ചുമതല നല്‍കിയിരിക്കുന്നത്.പുതിയ ചുമതലകൾ നൽകിയ സാഹചര്യത്തിൽ ജനറൽ സെക്രട്ടറിമാരെ വിവിധ മോർച്ചകളുടെ ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.