കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല
file image
ന്യൂഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ ഡൽഹിയിൽ നാടകീയ സംഭവങ്ങൾ. വെള്ളിയാഴ്ച വൈകിട്ട് ഹൈക്കമാൻഡിനെ കാണാൻ നേതാക്കൾ ഡൽഹിയിലെത്തിയപ്പോഴാണ് സംഭവം.
സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിനും സണ്ണി ജോസഫിനുമെതിരേ പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടർന്നാണ് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയത്. ശനിയാഴ്ച നടക്കുന്ന നിർണായക യോഗത്തിൽ പങ്കെടുക്കാനാണ് ഇവരെത്തിയത്.
ഡൽഹിയിൽ സതീശന് ആവേശകരമായ സ്വീകരണം ലഭിച്ചപ്പോൾ സണ്ണി ജോസഫിനും കെസിക്കും കിട്ടിയത് വിദ്വേഷ മുദ്രാവാക്യങ്ങളും. കേരളത്തെ നയിക്കാൻ സതീശനെ അനുവദിക്കണമെന്നും അതിനെതിരെ ആര് പ്രവർത്തിച്ചാലും അവർക്കെതിരെയുള്ള പ്രതിഷേധമായി ഇതിനെ കണക്കാക്കാമെന്നുമായിരുന്നു പ്രവർത്തകരുടെ ആവശ്യം.
എന്നാൽ ഈ ബഹളമയത്തിനിടെ രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. സാധാരണയായി ഡൽഹിയിലെത്തുമ്പോൾ ചെന്നിത്തല താമസിക്കുന്ന കേരള ഹൗസിലെ 204-ാം മുറി അദ്ദേഹത്തിനായി ബുക്ക് ചെയ്തിരുന്നെങ്കിലും ചെന്നിത്തല അവിടെ താമസിക്കാൻ തായാറായില്ല. പകരം അദ്ദേഹം തന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയതായാണ് വിവരം.