അന്നമ്മ ജേക്കബ്
ഏബിൾ സി. അലക്സ്
കോതമംഗലം: വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ചു ജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനെയും ആവേശത്തോടെയാണ് വീക്ഷിക്കുന്നത്.
ഇന്ന് രാഷ്ട്രീയത്തിൽ വനിതാ സംവരണം ഒരു യാഥാർഥ്യമാണ്. അവസരമില്ലാത്ത കാലത്ത് അവസരം സൃഷ്ടിച്ച ഒരാളായിരുന്നു ഊന്നുകൽ സ്വദേശി മാറാച്ചേരി പുത്തയത്ത് അന്നമ്മ ജേക്കബ്. അന്ന് അറുപതുകളിലെ ഗ്രാമീണ കേരളത്തിന്‍റെ സാമൂഹിക ചട്ടക്കൂടുകൾ കടുപ്പമായിരുന്നു. ഒരു സ്ത്രീ രാഷ്ട്രീയത്തിലിറങ്ങിയാൽ ആളുകൾ അതിശയത്തോടെ നോക്കുന്ന കാലമായിരുന്നു അത്.
1963 മുതൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെംബർ, വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ ചുമതലകളിൽ 1984 വരെ പൊതു പ്രവർത്തനം നടത്തി. 1963 മുതൽ 68 വരെ വൈസ് പ്രസിഡന്‍റായിരുന്നു. 1968 മുതൽ 1979 വരെ പ്രസിഡന്‍റായി. അതോടെ കേരളത്തിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ബഹുമതിക്കും അർഹയായി.
1979 ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മെംബറായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ടീയ അതിപ്രസരം മൂലം 1984ൽ പൊതു പ്രവർത്തന രംഗത്തു നിന്ന് പിൻമാറി. തുടർന്ന് കുടുംബ ജീവിതവും, കൃഷിയുമായി മുന്നോട്ടു പോയ അന്നമ്മ ഇന്ന് നവതിയുടെ നിറവിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
പണ്ട് വീടുകൾ കയറി വോട്ട് ചോദിച്ചും, നോട്ടീസടിച്ച് വിതരണം ചെയ്തുമുള്ള ചെലവു കുറഞ്ഞുള്ള ഇലക്ഷൻ പ്രചാരണ രീതിയായിരുന്നു ഉണ്ടായിരുന്നതെന്നും, ഇന്ന് സോഷ്യൽ മീഡിയയാണ് പ്രചാരണ രംഗം കീഴടക്കിയിരിക്കുന്നതെന്നും അന്നമ്മ ജേക്കബ് വിലയിരുത്തുന്നു.