കരുത്താർന്ന പാതകളും പാലങ്ങളും; വികസനത്തിന് പാത തെളിയിച്ച് കിഫ്ബി
റോഡുകളുടെയും പാലങ്ങളുടെയും ശോചനീയാവസ്ഥയാണ് കേരളത്തിന്‍റെ ഉറക്കം കെടുത്തിയിരുന്ന പ്രധാന പ്രശ്നം. എന്നാൽ തകർന്ന റോഡുകളുടെ കാലം അവസാനിച്ചിരിക്കുന്നു. ലോകോത്തര നിലവാരത്തിലേക്ക് പാലങ്ങളുടെയും റോഡുകളുടെയും നിലവാരം ഉയർത്തിക്കൊണ്ടാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ വികസനം പടി കടന്നെത്തുന്നത്. കിഫ്ബി പദ്ധതികളിലൂടെ അനവധി റോഡുകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നവീകരിക്കപ്പെട്ടത്. ആലപ്പുഴ ജില്ലയിൽ മാത്രം നടപ്പിലാക്കിയ പദ്ധതികൾ തന്നെ അനവധിയാണ്. കലവൂർ- കാട്ടൂർ ബീച്ച് റോഡ്, കണിച്ചു കുളങ്ങര- കാവുങ്ങൽ റോഡ്, വരങ്ങാവല- കാവുങ്ങൽ റോഡ്, ചേർത്തല- തണ്ണീർമുക്കം റോഡ്, ഇലഞ്ഞിമേൽ -ഹരപാട്ട് റോഡ്, തുടങ്ങിയവയ്ക്കു പുറമേ പെരുമ്പാലം, ശവക്കോട്ട പാലം, നെടുമ്പ്രക്കാവ് പാലം തുടങ്ങിയവും വികസനത്തിന്‍റെ മാർഗരേഖകളായി മാറി.
ബൈപ്പാസുകൾ, തുരങ്കപാത, തീരദേശ മലയോര പാതകൾ തുടങ്ങി കിഫ്ബി ഫണ്ട് വഴി സംസ്ഥാനത്ത് അഞ്ഞൂറിൽ പരം പദ്ധതികളാണ് പൊതുമരാമത്ത് വതുപ്പ് നടപ്പിലാക്കുന്നത്. 32,000 കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. തിരുവന്തപുരം- കരമന കളിയിക്കാവിള പാത, കുട്ടിക്കാനം ചപ്പാത്ത് മലയോര പാത, അങ്കമാലി കൊച്ചി എയർപോർട്ട് ബൈപ്പാസ്, മൂവാറ്റുപുഴ, പെരുമ്പാവൂർ ബൈപ്പാസുകൾ , വയനാട് തുരങ്കപാത തുടങ്ങി നിരവധി റോഡുകൾക്കു വേണ്ടിയാണ് കിഫ്ബി പണം ചെലവഴിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 223 റോഡുകളും 91 പാലങ്ങളും 57 റെയിൽവേ മേൽപ്പാലങ്ങളുമാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് യാഥാർഥ്യമാക്കിയിരിക്കുന്നത്. ഫ്ലൈ ഓവറുകൾ, അടിപ്പാത എന്നിവയും പദ്ധതികളിൽ ഉൾപ്പെടും. കാലങ്ങളോളമായി പഴി കേട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടെ കേരളത്തിന്‍റെ വികസന സ്വപ്നങ്ങൾ പുതിയ പാത കൈവരിക്കും.