രാജൻ
തിരുവനന്തപുരം: കിളിമാനൂരിൽ 59 കാരനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ സംഭവത്തിൽ പാറശാല സ്റ്റേഷൻ ഹൗസ് ഓഫീസർ പി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ റൂറൽ എസ്പിയുടെ ശുപാർശ. ദക്ഷിണമേഖല ഐജിക്കാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് റൂറൽ എസ്പിയാണ് റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാൾ വാഹനത്തിന്‍റെ സൈഡിൽ ഇടിച്ചുവീണുവെന്നും തുടർന്ന് അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിന്‍റെ വിശദീകരണം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ തന്നെ കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോവുകയായിരുന്നു. അനുമതിയില്ലാതെ പോയതിനാലാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനിൽകുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.