കെ.കെ. ശൈലജ
File photo
ആരാണ് ആശ വർക്കർ എന്നും, എന്താണ് ഈ കേന്ദ്ര പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്നും കേരളത്തിന്‍റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വിശദീകരിക്കുന്നു. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ആശ. ഇവർക്കു കേന്ദ്ര സർക്കാർ നിർദേശിച്ചത് സൗജന്യ സേവനം.
തിരുവനന്തപുരം: ആശ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ചതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആശ എന്നു പറയുന്നത് കേന്ദ്ര സർക്കാരിന്‍റെ ഒരു സ്കീം ആണ്. അതിന് ശമ്പളമോ ഓണറേറിയമോ ഒന്നുമുണ്ടായിരുന്നില്ല. ആശുപത്രിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഒരു സ്ത്രീയെ പ്രസവിക്കാൻ കൊണ്ടു പോകോനാ, പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനോ ഒക്കെയാണ് ആശമാർ സഹായിച്ചിരുന്നത്. അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്റ്റിവിസ്റ്റ് ആണ് ആശ. അവർ സ്വമേധയാൽ സന്നദ്ധ സേവനം ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നത്. ഒരു ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടു പോയാൽ അവർക്ക് അമ്പതോ നൂറോ കൊടുക്കും അങ്ങനെയായിരുന്നു. കേരളത്തിൽ ആദ്യം ആശയെ വേണ്ടെന്നാണ് വിചാരിച്ചിരുന്നത്.
പിന്നീട് ശ്രീമതി ടീച്ചറുടെ കാലത്ത് ആശമാരെ റിക്രൂട്ട് ചെയ്തു. 2016ൽ അവർക്ക് ആയിരം രൂപയാണ് ഓണറേറിയം. കൊവിഡ് കാലത്ത് ഉൾപ്പെടെ അവർ നന്നായി ജോലി ചെയ്തു.അതിനു ശേഷമാണ് ഓണറേറിയം 14,000 രൂപയായി വർധിപ്പിച്ചത്. ആ അവസ്ഥ ഉണ്ടാക്കിയത് എൽഡിഎഫ് ആണ്. പക്ഷേ 21,000 രൂപ ആവശ്യപ്പെട്ട് സമരം ചെയ്തപ്പോൾ കേന്ദ്ര സർക്കാരിൽ നിന്ന് സഹായം കിട്ടാത്ത സാഹചര്യത്തിലാണ് കൊടുക്കാൻ കഴിയാതിരുന്നതെന്നും ശൈലജ വ്യക്തമാക്കി.