കോട്ടയം മെഡിക്കൽ കോളെജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ പ്രസവ ശേഷം യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. അയൺ ഗുളികയ്ക്ക് പകരമായി പ്രമേഹത്തിനുള്ള മരുന്നാണ് ആശുപത്രി ഫാർമസിയിൽ നിന്നും യുവതിക്ക് നൽകിയത്.
മരുന്ന് മാറിയതറിയാതെ 24 ദിവസം യുവതി മരുന്ന് കഴിച്ചു. ഇതേത്തുടർന്ന് ആരോഗ‍്യ പ്രശ്നം നേരിട്ടതോടെ മറ്റൊരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഇതോടെയാണ് ഗുളിക മാറി നൽകിയ കാര‍്യം തിരിച്ചറിയുന്നത്. തുടർന്ന് യുവതിയുടെ ഭർത്താവ് മെഡിക്കൽ കോളെജ് സുപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നൽകി. വൈക്കം സ്വദേശിനിയായ ഷൈനിക്കാണ് ഇത്തരത്തിൽ ഒരനുഭവം നേരിടേണ്ടി വന്നത്. മെയ് 10നായിരുന്നു ഷൈനിയുടെ പ്രസവം. 22ന് ഡിസ്ചാർജ് ആവുകയും ചെയ്തു. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി സുപ്രണ്ട് അറിയിച്ചു.